ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന് പിന്നാലെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവിട്ട് ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്. ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ പഞ്ചാസാര കമ്പനിക്കെതിരെ സിബിഐയില്‍ ബാങ്ക് പരാതി നല്‍കി.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ബാങ്കില്‍ നിന്നും 109.08 കോടി രൂപ വായ്പ എടുത്ത് പറ്റിച്ചതായാണ് കേസ്. ബാങ്കിന്‍റെ പരാതിയില്‍ സിബിഐ കമ്പനിക്കെതിരെ കേസെടുത്തു. ഡല്‍ഹി, ഹപൂര്‍, നോയ്ഡ് എന്നിവിടങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്ന് റെയ്ഡ് നടത്തി.
ഡൽഹിയിലെ കരോൾ ബാഗിൽ പ്രവർത്തിക്കുന്ന ദ്വാരക ദാസ് സേഠ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടർമാർക്കുമെതിര ഓറിയനമ്‍റല്‍ ബാങ്ക് സമര്‍പ്പിച്ച പരാതിയില്‍ ഇന്നലെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007 മുതൽ 2012 വരെയുള്ള കാലയളവില്‍ എടുത്ത വായ്പകളാണു കേസിന് ആധാരം. നീരവ് മോദിയുടേതിന് സമാനമായ തട്ടിപ്പാണ് ഇവിടെയും നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.