ശ്രീഹരിക്കോട്ട: ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2വിന്‍റെ വിക്ഷേപണത്തിന് ഇനി വെറും മണിക്കൂറുകള്‍ മാത്രം....
വിക്ഷേപണത്തിന് മുന്നോടിയായി ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച 6:43ന് കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു.
ഐ.എസ്.ആര്‍.ഒയില്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്. ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു. ദ്രവീകൃത ഓക്സിജൻ നിറച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഉച്ചതിരിഞ്ഞ് 2:43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ചന്ദ്രയാന്‍-2 കുതിച്ചുയരുക.
എന്നാല്‍, മുന്‍പ് നടന്ന വിക്ഷേപണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സാധാരണക്കാര്‍ക്ക് വിക്ഷേപണം കാണുവാനുള്ള സൗകര്യം ഐ.എസ്.ആര്‍.ഒ ഒരുക്കിയിട്ടുണ്ട്. ഏകദേശം 7500 പേരാണ് വിക്ഷേപണം കാണുവാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണുവാനായി ഒരു പ്രത്യേക ഗാലറിയാണ് ഐ.എസ്.ആര്‍.ഒ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഒരുക്കിയിരിക്കുന്ന ഗാലറിയില്‍ പതിനായിരം പേര്‍ക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വിക്ഷേപണം കാണുവാനുള്ള സൗകര്യം ഒരുക്കുമെന്ന് ഐ.എസ്.ആര്‍.ഒ വക്താവ് അറിയിച്ചു.
കഴിഞ്ഞ 15ന് നടത്താനിരുന്ന ചന്ദ്രയാന്‍-2 വിക്ഷേപണം അവസാനഘട്ട പരിശോധനയില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ മൂലം മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയായിരുന്നു ഇത്.
അതേസമയം, വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഐ.എസ്.ആര്‍.ഒ തീരുമാനം. ഇതിനായി ചന്ദ്രയാൻ 2 പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഐ.എസ്.ആര്‍.ഒ മാറ്റങ്ങൾ വരുത്തിയിരിയ്ക്കുകയാണ്.
നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ഐ.എസ്.ആര്‍.ഒ ശാസത്രജ്‌ഞർ ഏറെ സങ്കീർണ്ണായ ഈ കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്.
നിലവില്‍ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ പര്യവേക്ഷണം നടത്തിയിട്ടുള്ളത്.