രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന ഛത്തീസ്ഗഢിലേക്ക് വോട്ടർമാരെ ക്ഷണിച്ചുക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മോദി ജനങ്ങളെ ക്ഷണിച്ചിരിക്കുന്നത്. ജനങ്ങൾ കൂട്ടമായെത്തി വോട്ടു ചെയ്യണമെന്നാണ് മോദി ആവശ്യപ്പെടുന്നത്. ജനാധിപത്യത്തിന്‍റെ ആഘോഷത്തിൽ ഇതുവഴി പങ്കുചേരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പു ദിവസങ്ങളിൽ പോളി൦ഗ് സ്റ്റേഷനുകളിലെത്തണമെന്നു ട്വിറ്ററിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതു മോദിയുടെ പതിവാണ്.
छत्तीसगढ़ में आज दूसरे और अंतिम चरण का मतदान है। सभी मतदाताओं से मेरा निवेदन है कि वे पूरे उत्साह के साथ भारी संख्या में मतदान कर लोकतंत्र के महापर्व को सफल बनाएं।
— Narendra Modi (@narendramodi) November 20, 2018
ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.
72 മണ്ഡലങ്ങളിൽ 1079 സ്ഥാനാർഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളി൦ഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നു വരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചു വരെയുമാണ് വോട്ടെടുപ്പ്.
നക്‌സല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
2013 ലെ തിരഞ്ഞെടപ്പില്‍ ബിജെപി നേടിയത് 49 സീറ്റാണ്. കോണ്‍ഗ്രസിന് 39 സീറ്റ് ലഭിച്ചു. ഇതിന് പുറമേ ഇത്തവണ അജിത് ജോഗിയുടെ സഖ്യം കൂടി രംഗത്ത് വന്നതോടെ ചരിത്രത്തില്‍ ആദ്യമായി ത്രികോണ മല്‍സരമാണ് ഛത്തിസ്ഗഢില്‍.
നക്സല്‍ ഭീഷണിയുള്ള അഞ്ച് ജില്ലകളിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ്.
ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്‍ക്കിടയിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. നവംബർ 12-നായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്.