ന്യൂഡല്‍ഹി: ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തി വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട അന്വേഷണ സമിതി പരാതി തള്ളി. കേസിൽ അന്വേഷണം നടത്തുന്ന എസ്.എ ബോബ്ഡെ സമിതിയാണ് പരാതി തള്ളിയത്.
അതേസമയം, റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിടരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. കാരണം റിപ്പോര്‍ട്ടില്‍ യുവതിയെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിക്ക് മുമ്പാകെ ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു. സമിതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതിനാല്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം തുടരാന്‍ സമിതി തീരുമാനമെടുത്തിരുന്നു.
അതേസമയം, പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ്ജസ്റ്റിസിനെതിരായ പരാതിയില്‍ അന്വേഷണം നടത്തരുതെന്നാണ് 2 ജഡ്ജിമാരുടെ അഭിപ്രായപ്പെട്ടിരുന്നു. യുവതിയുടെ സാന്നിധ്യമില്ലാതെയുള്ള അന്വേഷണം അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്നാണ് ഇവര്‍ വിലയിരുത്തിയത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റോഹിന്‍റൺ നരിമാൻ എന്നിവരാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
മെയ് 2ന് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. പരാതിക്കാരിക്ക് അഭിഭാഷകനെ നിയമിക്കാനായി അവസരം നൽകുകയോ അല്ലെങ്കിൽ അമിക്കസ് ക്യൂറിയെ അന്വേഷണത്തിനായി നിയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു നരിമാന്‍റെ നിർദേശം.