അഹമ്മദാബാദ്: ഗുജറാത്ത് കലാപങ്ങളില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേതാ ഭട്ട്.
ഇത് സര്‍ക്കാരിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനില്‍നിന്നും കൂടുതലെന്ത് പ്രതീക്ഷിക്കാനാണെന്നും അവര്‍ പറഞ്ഞു.
‘ഈ കമ്മീഷനെ നിയോഗിച്ചത് സര്‍ക്കാരാണ്. സര്‍ക്കാരിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്. അതില്‍നിന്ന് ഇതില്‍ക്കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്? ശ്വേതാ ഭട്ട് പറഞ്ഞു.
സഞ്ജീവ് ഭട്ടിന്‍റെ ആരോപണങ്ങള്‍ കള്ളമാണെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെയും ശ്വേതാ ഭട്ട് തള്ളി. തന്‍റെ ഭര്‍ത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്നും അവര്‍ പറഞ്ഞു.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അന്വേഷണ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. കൂടാതെ, സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കലാപം ആസൂത്രണം ചെയ്തതല്ലെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍. കമ്മീഷന്‍റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കലാപത്തില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്‍റെ പേരില്‍ 2015-ല്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയിരുന്നു. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന കലാപം തടയാന്‍ അദ്ദേഹം ശ്രമിച്ചെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്നും പറയുന്നു.
ഗുജറാത്ത് നിയമസഭയില്‍ നാനാവതി-മേഹ്ത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.