തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി...

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കോണ്‍ഗ്രസ്‌... 

Last Updated : Apr 29, 2019, 12:12 PM IST
തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി...

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കോണ്‍ഗ്രസ്‌... 

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനത്തിന് നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സൈന്യത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടുയെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൂടാതെ, സൈന്യത്തിന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് പരാതി ലഭിച്ചിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സൈന്യവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ഒസ്മാനാബാദ് ജില്ലാ വരണാധികാരി തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടിച്ച വ്യോമസേനയ്ക്കുമായി വോട്ടു ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് കന്നിവോട്ടര്‍മാരോട് മോദി ചോദിച്ചിരുന്നു. സൈന്യത്തിന്‍റെ ചിത്രംപോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ചട്ടം നിലനില്‍ക്കെയായിരുന്നു മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഇത് പ്രഥമദൃഷ്ട്യാതന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു റിപ്പോര്‍ട്ട്. 

പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പെരുമാറ്റചട്ടലംഘനങ്ങള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. നിരവധി പരാതി ലഭിച്ചിട്ടും ഇരുവര്‍ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നുവെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ലാത്തൂരില്‍ നടത്തിയ പ്രസംഗത്തിന് ശേഷവും നിരവധി വേദികളില്‍ സൈന്യത്തെ വോട്ടിനായി നരേന്ദ്രമോദി ഉപയോഗിച്ചെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടും കമ്മീഷന്‍ ഈ പരാതിമാത്രം പഠിച്ച് കഴിഞ്ഞില്ലേയെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു. 

 

 

 

 

Trending News