ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാരുടെ കുറവ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുണ്ട് എന്നഭിപ്രായപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഹിമാചല്‍ പ്രദേശിലെ അസ്സംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിനായി പ്രധാനമന്ത്രി മോദിയും ഹിമാചലില്‍ എത്തി. പ്രധാനമന്ത്രിയുടെ റാലി ഇന്ന് കാണ്ഗ്രയിലെ രേയ്ത്തിലായിരുന്നു. സംസ്ഥാനത്തിന്‍റെ വികസന സാധ്യതകള്‍ മുന്നില്‍കണ്ടുകൊണ്ട് നവംബര്‍ 9 ന് തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തണം എന്നദ്ദേഹം അഭ്യര്‍ഥിച്ചു.
മുദ്ര യോജനയിലൂടെ വളർന്നുവരുന്ന സംരംഭകർക്ക് അവസരം ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടല്‍ജി പ്രധാനമന്ത്രിയും ധുമല്‍ജി മുഖ്യമന്ത്രിയും ആയിരുന്ന കാലത്ത് ഹിമാചല്‍ വളരെയധികം പുരോഗതി പ്രാപിച്ചിരുന്നതായി അദ്ദേഹം വിലയിരുത്തി. ആ അവസരം ഹിമാച്ചലിനു വീണ്ടും ലഭിച്ചിരിക്കുകയാണെന്നും അത് വിനിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2014 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ ഒരു വീട്ടില്‍ ഒരു വര്‍ഷത്തേയ്ക്ക് 9 ഗ്യാസ് സിലിണ്ടര്‍ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഗ്യാസ് പൈപ്പ് ലൈന്‍ ആരംഭിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. ബിജെപി അഴിമതി തുടച്ചു നീക്കാന്‍ ശ്രമിക്കുമ്പോള്‍ കരിദിനം ആചരിക്കാനാണ് കോണ്‍ഗ്രസ്സിന്‍റെ തീരുമാനമെന്ന് അദ്ദേഹം പരിഹസിച്ചു.
ഓരോ ചുവടുവയ്പ്പിലും ലോകം ഇന്ത്യയെ ശ്രദ്ധിക്കുന്നുവെങ്കില്‍ അതിനു കാരണം 'മോദി' അല്ല മോദിയുടെ പിന്നിലുള്ള 150 കോടി ജനങ്ങള്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.