പാരിസ്: ആദ്യ റാഫേല്‍ യുദ്ധവിമാനം സ്വന്തമാക്കാന്‍ ഇനി വെറും നിമിഷങ്ങള്‍ മാത്രം.
ഇന്ത്യയുടെ ആദ്യ റാഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി സ്വീകരിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റാഫേൽ നിർമ്മാതാക്കളായ ദസോ ഏവിയേഷന്‍റെ നിർമ്മാണ കേന്ദ്രത്തിൽ എത്തിച്ചേര്‍ന്നു.
നിർമ്മാണ കേന്ദ്രത്തിലെത്തിയ കേന്ദ്ര മന്ത്രി ഫാക്ടറി നിരീക്ഷിക്കുകയും വിമാനത്തിന്‍റെ സവിശേഷതകള്‍ കണ്ടുവിലയിരുത്തുകയും ചെയ്തു.
ഫ്രഞ്ച് വ്യോമസേനയുടെ യുദ്ധവിമാനത്തിലാണ് രാജ്‌നാഥ് സിംഗ് ദസോ ഏവിയേഷന്‍റെ നിർമ്മാണ കേന്ദ്രത്തിൽ എത്തിച്ചേര്‍ന്നത്.
ഫ്രാന്‍സ് ഔദ്യോഗികമായി ഇന്നാണ് യുദ്ധവിമാനം ഇന്ത്യയ്ക് കൈമാറുക. ബോര്ഡെക്സിലെ മേരിഗ്നാക് എയര്‍ ബേസില്‍ വച്ചാണ് ആദ്യ റാഫേല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കുക. വ്യോമസേനയുടെ 87ാമത് സ്ഥാപക ദിനത്തിലാണ് റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത് എന്നത് ഏറെ അഭിമാനകരമാണ്.
ദസറ ആഘോഷത്തോടനുബന്ധിച്ച് ആയുധ പൂജയും നടത്താറുണ്ട്. അതിനാല്‍, ഭാരതീയ പരമ്പരയനുസരിച്ച് ആയുധ പൂജയും നടത്തിയ ശേഷമാവും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യ റാഫേല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുക. റാഫേല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.
36 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ഫ്രാൻസുമായി കരാർ ഒപ്പിട്ടിരിക്കുന്ന ഇന്ത്യക്ക് ആദ്യ റാഫേല്‍ യുദ്ധവിമാനമാണ് ഇന്ന് ലഭിക്കുന്നത്.
യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം അദ്ദേഹം യുദ്ധ വിമാനത്തില്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ പൈലറ്റുമാർക്ക് റാഫേലിൽ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാൽ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്നാണ് വ്യോമസേന നല്‍കുന്ന അറിയിപ്പ്.
Mérignac(France): Defence Minister Rajnath Singh to take a sortie in the Rafale combat aircraft, shortly pic.twitter.com/jS9mhYbYtQ
— ANI (@ANI) October 8, 2019
ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് റാഫേല്‍ വിമാനം ഇന്ത്യയ്ക്ക് കൈമാറുന്നത്. എന്നാല്‍, കൈമാറ്റം ഇന്ന് നടക്കുമെങ്കിലും വിമാനം ഇന്ത്യയിലെത്താന്‍ മെയ് വരെ കാത്തിരിക്കണം. സൈനികരുടെ പരിശീലനം അടുത്ത ആറുമാസം ഫ്രാന്‍സില്‍ നടക്കും. ഇതിനുശേഷം 4 റാഫേല്‍ വിമാനങ്ങള്‍ മേയ് മാസത്തില്‍ ഇന്ത്യയിലെത്തിക്കും.