അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ വിഷയം രാജ്യവ്യാപകമായി ചർച്ചയായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി യോഗാ ഗുരു ബാബാ രാംദേവ്.
ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂർവ്വികനാണെന്നാണ് രാംദേവ് പറഞ്ഞത്. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് നഗരത്തിലെ ശാന്ത്റം ക്ഷേത്രത്തിൽ സംഘടിപ്പിച്ച യോഗ ശിബിർ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേതം അയോദ്ധ്യയില്‍ അല്ലാതെ മക്കയിലോ മദീനയിലോ അല്ലെങ്കില്‍ വത്തിക്കാനിലോ അല്ല നിര്‍മ്മിക്കെണ്ടതെന്ന് യോഗാ ഗുരു പറഞ്ഞു. ശ്രീരാമന്റെ ജന്മസ്ഥലം അയോദ്ധ്യയാണ് എന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം രാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലിംങ്ങളുടെയും കൂടി പൂര്‍വ്വികനാണെന്ന്‍ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രം രാഷ്ട്രത്തിന്റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേ സമയം രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷി രംഗത്തെത്തി.
ബാബ രാംദേവിനെപ്പോലുള്ളവർ ബിജെപിയുടെ ഗുണഭോക്താക്കളാണെന്നും അത്തരത്തിലുള്ളവർ പൊതു തിരഞ്ഞെടുപ്പടുത്തിരിക്കെ മോദിയെയും ബിജെപിയെയും സഹായിക്കാന്‍ വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും മനീഷ് ദോഷി പറഞ്ഞു.