ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.
അതേസമയം, കര്‍ശന നിര്‍ദ്ദേശങ്ങളാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിരിക്കുന്നത്.
ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റവതരണം നടക്കുകയാണ്. എന്നാല്‍, ഡല്‍ഹി വോട്ടര്‍മാരെ സ്വാധീനിക്കും വിധം യാതൊരുവിധ പ്രഖ്യാപനങ്ങളും ബജറ്റില്‍ പാടില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്ഷിച്ചിരിയ്ക്കുന്നത്.
ജനുവരി 14നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 21ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജനുവരി 24ലുമാണ്.
13750 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ ആകെ 1.46 കോടി വോട്ടര്‍മാരാണ് ഉള്ളത്.
70 അംഗ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും.
2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സംസ്ഥാന നിയമസഭയിലെ ആകെയുള്ള 70 സീറ്റുകളിൽ 67ലും വിജയം നേടിയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രമാത്രം ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ പ്രമുഖ പാര്‍ട്ടികളായ, BJPയും ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രചാരണ പരിപാടികള്‍ ആരഭിച്ചു കഴിഞ്ഞു.