ന്യൂഡല്‍ഹി: 85കാരിയായ വയോധിക വീടിനുള്ളിലിട്ട് ചുട്ടുകൊന്ന് അക്രമികൾ....
ഡൽഹിയിൽ കലാപത്തിനിടെയാണ് സംഭവം. അക്രമികൾ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് 85 വയസ്സുള്ള അക്ബാരി എന്ന വയോധികയാണ് വെന്തുമരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ നൂറോളം ആളുകള്‍ ഗാമ്രി എക്‌സ്റ്റൻഷനിലെ വീട് വളഞ്ഞതും തീവെച്ചതും.
ഗൃഹനാഥനായ മുഹമ്മദ് സയ്യിദ് സൽമാനി വീടിനുള്ളിൽ ഇല്ലാതിരുന്ന സമയത്തായരുന്നു സംഭവം.
അതേസമയം, വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടാനായി കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ, അക്ബാരി റൂമിനുള്ളിൽ പെടുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു. വീട് കത്തുന്നത് കണ്ട് സൽമാനി ഓടിയെത്തിയെങ്കിലും അക്രമികൾ ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു.
ഇരച്ചെത്തിയ അക്രമകാരികൾ വീട് കത്തിച്ചതിന് പുറമെ വീട്ടിലുണ്ടായിരുന്ന എട്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളു൦ മോഷ്ടിക്കുകയും വ്യാപാരശാലകളടക്കം തകർത്ത് തീവയ്ക്കുകയായിരുന്നുവെന്ന് ഗൃഹനാഥനായ മുഹമ്മദ് സയ്യിദ് സൽമാനി പറഞ്ഞു.
ഉച്ച തിരിഞ്ഞ് പതിവുപോലെ പാല് വാങ്ങാൻ സൽമാനി പോയതിനിടയിലാണ് ഗംമ്രിയിലെ തെരുവ് അഗ്നിക്കിരയായത്. മകന്‍റെ ഫോൺ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം ഓടിയെത്തിയെങ്കിലും വീടിന്‍റെ ഭാഗത്തേക്ക് അടുക്കുവാന്‍ കഴിഞ്ഞില്ല. വലിയ തീഗോളം കണ്ട് സ്തംഭിച്ചു പോയെന്നും മണിക്കൂറുകളോളം മിണ്ടാനായില്ലെന്നും സൽമാനി വിതുമ്പുന്നു. 48കാരനായ സൽമാനിയും കുടുംബവും തലമുറകളായി ഗംമ്രിയിൽ വസ്ത്രവ്യാപാരം നടത്തിവരികയാണ്.