ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.
കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴു പേര് കൂടി വ്യാഴാഴ്ച രാവിലെ മരിച്ചു.
ഡല്‍ഹിയിലെ GTB ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരും LNJP ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്. തിങ്കളാഴ്ച ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 ആയിരുന്നു. പരിക്കേറ്റ് ചികിതയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായിരുന്നതിനാല്‍ മരണ നിരക്ക് ഉയരുമെന്ന ആശങ്കയുണ്ടായിരുന്നു.
അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. വടക്ക് കിഴക്കന്‍' ഡല്‍ഹിയിലെ സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനും നിർദേശം നൽകി.
കര്‍ത്തവ്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളോട് ഇടപെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
'സാഹചര്യം പൂർണ്ണമായും നിയന്ത്രണത്തിലാണ്. ആളുകൾ സംതൃപ്തരാണ്. നിയമപാലകരിൽ എനിക്ക് വിശ്വാസമുണ്ട്, പോലീസ് അവരുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും നിരവേറ്റുന്നുണ്ട്', ഡോവല്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.