ന്യൂഡല്‍ഹി: തലസ്ഥാനത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 4 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം 28 ആയി.
സംഘര്‍ഷത്തില്‍ ഇതുവരെ 48 പോലീസുകാരടക്കം 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഡല്‍ഹിയില്‍ സമാധാനം നിലനിര്‍ത്താന്‍ ലഫ്. ഗവർണർ അനിൽ ബൈജാൽ ആഹ്വാനം ചെയ്തു. ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനും നഗരത്തിൽ ക്രമസമാധാനവും സാമുദായിക ഐക്യവും നിലനിർത്തുന്നതിന് പോലീസിനെയും സുരക്ഷാ ഏജൻസികളെയും സഹായിക്കണമെന്നും ലഫ്. ഗവർണർ അനിൽ ബൈജാൽ ജനങ്ങളോട് അഭ്യർത്ഥിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എനിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ബൈജാൽ പങ്കെടുത്തിരുന്നു. പോലീസ്-എംഎൽഎ ഏകോപനം വർദ്ധിപ്പിക്കാനും അഭ്യൂഹങ്ങൾ ശമിപ്പിക്കാനും നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ സമാധാന സമിതികളെ വീണ്ടും സജീവമാക്കാനും യോഗം തീരുമാനിക്കുകയുണ്ടായി.
അതേസമയം, ഡല്‍ഹിയില്‍ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുന്നതിന്‍റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ്. കേന്ദ്രസര്‍ക്കാരാണ് ഡല്‍ഹിയുടെ ചുമതല ഡോവലിന് നല്‍കിയിരിക്കുന്നത്. തലസ്ഥാനത്തെ സ്ഥിതിഗതികള്‍ ഡോവല്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നേരിട്ട് ധരിപ്പിക്കും.
കര്‍ത്തവ്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളോട് ഇടപെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
'സാഹചര്യം പൂർണ്ണമായും നിയന്ത്രണത്തിലാണ്. ആളുകൾ സംതൃപ്തരാണ്. നിയമപാലകരിൽ എനിക്ക് വിശ്വാസമുണ്ട്, പോലീസ് അവരുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും നിരവേറ്റുന്നുണ്ട്', ഡോവല്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.