ന്യൂഡൽഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കനത്ത മൂടൽമഞ്ഞ്. ഇതേത്തുടര്‍ന്ന്‍ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 40 സർവീസുകൾ വൈകിയതായും 15 സർവീസുകൾ വഴിതിരിച്ചുവിട്ടതായും ഒരു സർവീസ് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചാപരിധി ഇപ്പോള്‍ 50 മീറ്ററില്‍ താഴെ മാത്രമാണ്. മൂടല്‍മഞ്ഞ് 60 വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. വിസാതാര, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.
മൂടൽമഞ്ഞ് മൂലം 50 ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവെ അറിയിച്ചു. ഡൽഹി യമുന എക്സ്പ്രസ് വെയിൽ മഞ്ഞ് മൂലം 12 വാഹനങ്ങൾ കൂട്ടിയിടിച്ചതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ മഥരുയിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യയിലാകമാനം കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. 12 ഡിഗ്രി സെല്‍ഷ്യസ് ഇപ്പോള്‍ ഡല്‍ഹിയിലെ താപനില.