മാര്‍ച്ച് ആദ്യവാരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചേക്കും

ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക.   

Last Updated : Jan 19, 2019, 09:16 AM IST
മാര്‍ച്ച് ആദ്യവാരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: മാര്‍ച്ച് ആദ്യവാരത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എത്രഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തീയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. 

ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍ സാധിക്കാവുന്ന പരമാവധി പ്രദേശങ്ങള്‍, വോട്ടിംഗ് മെഷീനുകള്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള ആലോചനകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ഇവയിലെല്ലാം ഏകദേശ ധാരണ ഉണ്ടായാല്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചേക്കും. ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. 

ഇതോടൊപ്പം ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതിനാല്‍ മെയ്മാസത്തിനുള്ളില്‍ അവിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. ഇക്കാര്യത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെ തീരുമാനമുണ്ടാകുള്ളൂ.

2004 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയത് നാലുഘട്ടങ്ങളായാണ്. ഫെബ്രുവരി 29 ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും എപ്രില്‍, മെയ് മാസങ്ങളിലായി നാലുഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. 

2009 ലെ തിരഞ്ഞടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. 2014ല്‍ തെരഞ്ഞെടുപ്പ് 9 ഘട്ടങ്ങളായും നടത്തിയിരുന്നു. ഇപ്രാവശ്യം എത്ര ഘട്ടങ്ങളാണെന്ന് മാര്‍ച്ചില്‍ അറിയാന്‍ പറ്റും.

Trending News