13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി നീരവ് മോദി ഫണ്ട് തിരിമറി നടത്തിയത് ടോക്കൺ ഡിവൈസുകള്‍ ഉപയോഗിച്ചാണെന്ന് എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറേറ്റ്.
വിദേശ ഡമ്മി കമ്പനികളുടെ ടോക്കൺ ഡിവൈസുകള്‍ എന്‍ഫോര്‍സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടെടുക്കുകയും ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ ശേഷം നീരവ് മോദിയുടെ സഹോദരനായ നെഹാല്‍ മോദി ഈ ഡിവൈസുകള്‍ നശിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യുഎഇയില്‍ ഉണ്ടായിരുന്ന സെര്‍വറുകളും തട്ടിപ്പ് പുറത്ത് വന്ന സാഹചര്യത്തില്‍ നെഹാല്‍ നശിപ്പിച്ചിരുന്നു. പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2362 കോടി രൂപയുടെ അക്കൗണ്ടുകളും ആസ്തികളും ഈഡി മരവിപ്പിച്ചിരുന്നു.
ഇന്ത്യ വിട്ട നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണെന്ന് തെളിയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
നീരവ് മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പു നടത്തിയ നീരവ് മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്.
മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.