ന്യൂഡല്‍ഹി: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് നീട്ടിവക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍.
കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരിക്കുന്നത്.
വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. അയോഗ്യതക്കെതിരെ സമർപ്പിച്ച ഹര്‍ജിയിൽ തീരുമാനമാകും വരെ തിരഞ്ഞെടുപ്പ് നീണ്ടേക്കുമെന്നാണ് സൂചന.
സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് കൂറുമാറിയ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം 22ന് പരിഗണിക്കും. തുടന്നാണ്, ഉപതിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനുള്ള സന്നദ്ധത തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചത്.
ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എംഎല്‍എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത്. കൂടാതെ, ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് വിമത എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ എല്ലാ അഭിഭാഷകരും മറ്റ് കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു.