മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദിന്‍റെ ചികില്‍സയില്‍ ഡോക്ടര്‍മര്‍ പറയുന്നത് കള്ളമാണെന്ന് സഹോദരി ഷെയ്മ സലിം. ഇമാന്‍റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും ഇമാന് ഇപ്പോൾ 240 കിലോവരെയുണ്ടെന്നും വീഡിയോയിലൂടെ സഹോദരി ആരോപിക്കുന്നു.
500 കിലോ ഭാരമുണ്ടായിരുന്ന ഇമാന്റെ ഭാരം 171 കിലോ ആയതായി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇമാന്റെ സഹോദരി നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് മാധ്യമങ്ങള്‍ക്കു മുമ്പില്‍ തിളങ്ങാനാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും അവര്‍ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
എന്നാൽ ഷെയ്മയുടെ ആരോപണം ശരിയല്ലെന്നും ഇമാന്‍റെ ഡിസ്ചാർഡ് വൈകിപ്പിക്കാനുള്ള നീക്കമാണ് ബന്ധുക്കൾ നടത്തുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഈജിപ്തിലേക്ക് കൊണ്ടുപോയാൽ മികച്ച ചികിത്സ ലഭിക്കില്ല. അതുകൊണ്ടാണ് ഇമാന്‍റെ കുടുംബം ഡിസ്ചാർജ് വൈകിപ്പിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദമെന്ന് സിഇഎഒ ഹുഫൈസ ഷെഹബി പറഞ്ഞു.