ന്യൂഡല്‍ഹി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ പീഡന കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്കിയ ശിക്ഷയില്‍ അതൃപ്തി അറിയിച്ച് ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖ ശര്‍മ.
‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കണം', രേഖ ശര്‍മ പറഞ്ഞു. ട്വീറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്.കേസില്‍ ആകെ എട്ടുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ആറുപേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടിരുന്നു.
2018 ജനുവരി 10നാണ് സംഭവം നടക്കുന്നത്. ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ ഒരു ക്ഷേത്രത്തിനകത്തുവെച്ചാണ് മുസ്ലിം നാടോടി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്ത് ശേഷം തലയില്‍ കല്ലുകൊണ്ടിടിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയത്.
കുട്ടിയുടെ മൃതദേഹം ജനുവരി 17-ന് കണ്ടെത്തി. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ കുറ്റവാളികളുടെ ലക്ഷ്യമെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.