ഹിന്ദു സംസ്‌കാരത്തെ തെറ്റായി മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയാണ് പ്രഗ്യാ സിംഗിന്‍റെ സ്ഥാനാര്‍ത്ഥിത്വം: മോദി

 

Last Updated : Apr 20, 2019, 01:32 PM IST
ഹിന്ദു സംസ്‌കാരത്തെ തെറ്റായി മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയാണ് പ്രഗ്യാ സിംഗിന്‍റെ സ്ഥാനാര്‍ത്ഥിത്വം: മോദി

 

ന്യൂഡല്‍ഹി: മാലേ​ഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യാ സിം​ഗ് ഠാക്കൂറിന്‍റെ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജെപിയുടെ തട്ടകമായ ഭോപ്പാലില്‍, സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് ഹിന്ദു സംസ്‌ക്കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തെറ്റായി മുദ്രകുത്തിയവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഇതെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇവരെ ചോദ്യം ചെയ്യാത്തത്. ബിജെപി ഒരു സ്ഥാനാര്‍ത്ഥിയെ നിറുത്തിയ ഉടന്‍ അതിനെ ചോദ്യം ചെയ്യുന്നതെന്തിനാണെന്നും മോദി ചോദിച്ചു. 

സംഝോത എക്‌സ്പ്രസ് സ്‌ഫോടനവും ജഡ്ജി ബി.എച്ച്‌ ലോയയുടെ മരണവും തെറ്റായ രീതിയില്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതാണ് അവരുടെ പ്രവര്‍ത്തന രീതിയെന്നും മോദി പറഞ്ഞു.
സംഝോത എക്‌സ്പ്രസ് കേസിന്റെ വിധി എന്തായിരുന്നു?, ലോകം ഒന്നാണെന്ന മഹത്തായ സന്ദേശം നല്‍കുന്ന 5000ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള ഹിന്ദുസംസ്‌കാരത്തെ ഒരു തെളിവുകളുമില്ലാതെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലേ​ഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍ ജാമ്യത്തിലിറങ്ങിയാണ് ബിജെപി സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 2008ല്‍ നടന്ന മലേ​ഗാവ് സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 

 

Trending News