ന്യൂഡല്‍ഹി: അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന്.
അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക.
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, എൻ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക.
കഴിഞ്ഞ സെപ്തംബർ 27ന് അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദം മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചിരുന്നു.
ബാബരി മസ്ജിദ് ഉൾപ്പെടുന്ന 2.77 ഏക്കർ തര്‍ക്കഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാംലല്ല എന്നിവര്‍ക്ക് മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പതിനഞ്ചോളം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്.
അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനിൽക്കാതെ, അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.