ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ആദ്യം ഇൻഡിഗോയാണ് വിമാനങ്ങൾ റദ്ദാക്കിയ വിവരം അറിയിച്ചത് പിന്നാലെ എയർ ഇന്ത്യയും റിപ്പോർട്ട് ചെയ്യുകയായിരുന്നു. 32 വിമാനത്താവളങ്ങളിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും തുറന്നിട്ട് 24 മണിക്കൂർ പോലും തികയുന്നതിനു മുമ്പാണ്, ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവയുൾപ്പെടെ നിരവധി വടക്ക്-പടിഞ്ഞാറൻ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇന്ന്റദ്ദാക്കിയതായി എയർലൈൻസ് അറിയിച്ചിരിക്കുന്നത്.
Also Read: 'ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല'; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് പ്രധാനമന്ത്രി
ജമ്മുവിലെ സാംബ, ജലന്ധർ, ബാർമർ, ഹോഷിയാർപൂർ തുടങ്ങിയ നഗരങ്ങളിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. ആറു വിമാനത്താവളങ്ങളിലെ സർവ്വീസുകളാണ് സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
ജമ്മു, ലേ, ജോദ്പുർ, അമൃത്സർ, ബുജ്, ജാംനഗർ, ഛണ്ഡീഗഢ്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സർവീസുകൾ റദ്ദാക്കിയതായിട്ടാണ് എയർ ഇന്ത്യ അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ ഇന്ന് പുലര്‍ച്ചെ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: വർഷങ്ങൾക്ക് ശേഷം ഗജലക്ഷ്മി രാജയോഗം; ഇവർ ധനസമൃദ്ധിയിൽ അമ്പരക്കും!
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ സുരക്ഷ മുന്‍നിര്‍ത്തി അടച്ചിട്ട വിമാനത്താവളങ്ങള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമാകുകയും ഇത് സംബന്ധിച്ച് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഒപ്പം അന്താരാഷ്ട്ര വ്യോമപാത തുറക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ശ്രീനഗര്‍, ജമ്മു, ലുധിയാന, പത്താന്‍കോട്ട് തുടങ്ങി രാജ്യത്തെ അതിര്‍ത്തികളിലെ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.