അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരം

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. 

Last Updated : Aug 18, 2019, 11:06 AM IST
അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരം

ന്യൂഡൽഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി റിപ്പോര്‍ട്ട്. 

ഐസിയുവിൽ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനി‍ര്‍ത്തുന്നത്.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലിയെ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ–ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ– ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരുടെ സംഘവും നിരീക്ഷിക്കുന്നുണ്ട്. 

അദ്ദേഹത്തിന്‍റെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് 9നാണ് അവസാനമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്.  

അണുബാധയും ശ്വാസതടസ്സവുമാണ് നിലവിലെ മുഖ്യ ആരോഗ്യ പ്രശ്നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിൽ നീര്‍ക്കെട്ട് ഉണ്ടെന്നാണ് സൂചന. ശ്വാസകോശത്തിലെ നീര്‍ക്കെട്ട് മൂലം ശ്വാസതടസ്സം നേരിടുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില വെള്ളിയാഴ്ച പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്. 

ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി അനാരോഗ്യത്തെ തുടർന്നു ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തിരുന്നു. 

രണ്ടു വർഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയിൽ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. 

 

Trending News