ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖവുമായ പ്രണബ് മുഖര്‍ജി ഇനി ഓര്‍മ്മ.
അഞ്ച് പതിറ്റാണ്ടിലധികം ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന അദ്ദേഹത്തിന്‍റെ വിയോഗം ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ അദ്ദേഹത്തെ മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ് പ്രണബ് മുഖര്‍ജിയുടെ ജനനം.
സുരി വിദ്യാസാഗര്‍ കോളേജില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എം.എ. ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന്എല്‍.എല്‍.ബി.യും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ 'ദേശേര്‍ ഡാക്' ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭി ഭാഷകനായും തൊഴില്‍ ചെയ്ത ശേഷമാണ് ആദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.
50 വര്‍ഷത്തെ കറയില്ലാത്ത രാഷ്ട്രീയ ജീവിതത്തിന്‍റെ ഉടമയാണ് പ്രണബ് മുഖര്‍ജി....
2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ 2017 വരെയാണ് പദവി വഹിച്ചത്.
നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.