ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചു.
മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ചിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ രാജ്യത്തെ വൈറസ് ഭീഷണി നിരീക്ഷിക്കാന്‍ 7 അംഗ ടീമിനെ നിയോഗിച്ചു. ഈ സംഘം വൈറസ് ഭീഷണിയുള്ള എല്ലാ വിമാനത്താവളങ്ങളും സന്ദര്‍ശിക്കുകയും സുരക്ഷാ നടപടികള്‍ വിലയിരുത്തുകയും ചെയ്യും.
കൂടാതെ, കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് 24x7 Call centre (+91-11-23978046) സ്ഥാപിച്ചിട്ടുണ്ട്.
വൈറസ് ഭീഷണി മൂലം തെർമൽ സ്ക്രീനിംഗ് നടത്തുന്ന 7 വിമാനത്താവളങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ ഈ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുകയും സുരക്ഷാ നടപടികള്‍ വിലയിരുത്തുകയും ചെയ്യും.
വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍ ആകെ 11 പേര് നിരീക്ഷണത്തിലുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന വിവരം. കൂടാതെ, ഈ മാസം ഒന്നിനു ശേഷം ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഞായറാഴ്ച കൊച്ചിയിലെത്തും.