ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യമാസത്തില്‍ പ്രതീക്ഷിച്ചതിൽ കൂടുതൽ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസർക്കാരുടെ പ്രതീക്ഷയെ കടത്തിവേട്ടികൊണ്ട് 92,283 കോടി രൂപയാണ് നികുതിഇനത്തില്‍ പിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 91,000 കോടി രൂപയാണ് ആദ്യ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യമാസത്തിലെ നികുതി പിരിവ് കണക്കുകള്‍ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
ജി.എസ്.ടി നടപ്പിലാക്കാൻ പ്രയാസങ്ങളൊന്നും നേരിട്ടില്ലെന്നും സാമ്പത്തികവ്യവസ്ഥയിൽ ജി.എസ്.ടി ഗുണപരമായ മാറ്റമുണ്ടാക്കിയെന്നും ജെയ്റ്റ്‌ലി അറിയിച്ചു. ജൂലൈ മാസത്തിലെ ആകെ നികുതിയില്‍ 14,874 കോടി കേന്ദ്ര ചരക്കു സേവന നികുതിയായും (സി.ജി.എസ്.ടി) 22,722 കോടി സംസ്ഥാന ചരക്കു സേവന നികുതിയായും (എസ്.ജി.എസ്.ടി), 47,469 സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചരക്കു സേവന നികുതിയായുമാണ് (ഐ.ജി.എസ്.ടി) ഈടാക്കിയത്. നികുതിദായകരില്‍ 72.33 ശതമാനം ആളുകളും ജിഎസ്ടിയിലേക്ക് മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴച വരെയുള്ള കണക്കുകള്‍ പ്രകാരം 38.8 ലക്ഷം പേര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു. നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവരുടെ എണ്ണം 59.97 ലക്ഷമാണെന്നും ജെയ്‌റ്റ്‌ലി അറിയിച്ചു. ജിഎസടി നടപ്പിലാക്കാന്‍ പ്രയാസങ്ങളൊന്നും നേരിട്ടില്ലെന്നും സാമ്പത്തിക വ്യവസ്ഥയില്‍ ജിഎസ്ടി ഗുണകരമായ മാറ്റമുണ്ടാക്കിയെന്നും ജെയ്റ്റ്‌ലി അറിയിച്ചു.