പൂനെ: പൂനെയില്‍ കനത്ത മഴ തുടരുന്നു. ദുരിതത്തില്‍ ഇതുവരെ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
മൂന്ന് എൻഡിആർഎഫ് ടീമുകളാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൂനെയിലും ബാരാമതിയിലുമാണ് മഴ ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്.
കനത്ത മഴയില്‍ നഗരത്തിലെ താഴ്ന്നപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം തടസപ്പെട്ടിരിയ്ക്കുകയാണ്.
പൂനെ ജില്ല, പുരന്ദർ, ബാരാമതി, ഭോർ, ഹവേലി തഹസീല്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പൂനെ ജില്ലാ കളക്ടർ നവൽ കിഷോർ റാം അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച സഖര്നഗറില് മതിലിടിഞ്ഞു വീണ് ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പൂനെയിലെ നസാരെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നു ബാരാമതി നഗരത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൂടാതെ, 150ല്‍ അധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
കനത്ത മഴയില്‍ സംഭവിച്ച ആളപായത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അടിയന്തിര സഹായവുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ആവര്‍ത്തിച്ചു. കൂടാതെ, നസാരെ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.