ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ വിഭജന൦ ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ജമ്മു-കശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികമാണെന്നും കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും എന്നാല്‍, ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരുമെന്നും മോദി പറഞ്ഞു. ഈ വകുപ്പ് ജമ്മു-കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കശ്മീരിന്റെ വികസനത്തിന് ആര്‍ട്ടിക്കിള്‍ 370 തടസമായിരുന്നെന്നും ഈ വകുപ്പ് ജമ്മു-കശ്മീരില്‍ തീവ്രവാദവും അഴിമതിയും മാത്രമാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രപരമായ ഒരു തീരുമാനമാണിത്. ആര്‍ട്ടിക്കിള്‍ 370 ജമ്മു-കശ്മീരിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിരുന്നില്ല. ജമ്മു-കശ്മീരിലെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള തീരുമാനം തന്റെ സര്‍ക്കാര്‍ നന്നായി ചിന്തിച്ചെടുത്തതാണെന്നും മോദി പറഞ്ഞു.
ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെയും ഒപ്പം രാജ്യം മുഴുവനുമുള്ള ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇത് പുതുയുഗപ്പിറവിയാണ്. ഒരിക്കലും മാറ്റാന്‍ കഴിയില്ലെന്നു കരുതിയതായിരുന്നു കശ്മീരിനു പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ തന്റെ സര്‍ക്കാര്‍ അതു മാറ്റി. സര്‍ദാര്‍ പട്ടേല്‍, ബാബ സാഹിബ് അംബേദ്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജയ്പേയി എന്നിവരുടെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും മോദി പറഞ്ഞു.
ജമ്മു-കശ്മീരിന്റെ ആധുനികവത്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കശ്മീരിലെ റോഡ്, റെയില്‍വേ, വ്യോമഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുമെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറാനുള്ള കെല്‍പ്പ് കശ്മീരിനും ലഡാക്കിനുമുണ്ട്. ഒരിക്കല്‍ ബോളിവുഡ് സിനിമാ നിര്‍മാതാക്കളുടെ ഇഷ്ട ലൊക്കേഷനായിരുന്നു കശ്മീര്‍. ഇനി അന്താരാഷ്ട്ര സിനിമകള്‍ വരെ ഇവിടെ ചിത്രീകരിക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
ഉടന്‍ തന്നെ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും ജമ്മുവിലെ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു-കശ്മീരില്‍ പതിറ്റാണ്ടുകളായി നടന്നുവന്ന കുടുംബഭരണം യുവാക്കളെ രാഷ്ട്രീയത്തിലേക്ക് എത്തുന്നതില്‍നിന്നു തടഞ്ഞു. ഇനി ജമ്മു-കശ്മീരിന്റെ വികസനത്തെ യുവാക്കള്‍ നയിക്കും. പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തും. ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്കു വോട്ടു ചെയ്യാനും മത്സരിക്കാനും അവകാശമുണ്ടായിരുന്നെങ്കിലും അവര്‍ മത്സരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്തില്ല. വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് എത്തിയ ഇത്തരക്കാരോടു ചെയ്ത അനീതിയല്ലേ ഇതെന്നും മോദി ചോദിച്ചു.
ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ പ്രശ്നങ്ങളാണ്. സുഖത്തിലും ദുഖത്തിലും രാജ്യം അവര്‍ക്കൊപ്പമുണ്ടാകുമെന്നും മോദി പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ക്കു ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് 40 മിനിറ്റ് നീണ്ട പ്രസംഗം മോദി അവസാനിപ്പിച്ചത്.
സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ നടത്തിയ നിര്‍ണ്ണായക തീരുമാനത്തില്‍ പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ മോദി നടത്തിയ അഭിസംബോധന വലിയ പ്രധാന്യമര്‍ഹിക്കുന്നുണ്ട്.
അതേസമയം, ജമ്മു കശ്മീരിന്റെ സ്വയംഭരണ പദവി നീക്കം ചെയ്തതിനു മുന്‍പായി പ്രഖ്യാപിച്ച നിരോധനാജ്ഞ ഇനിയും നീക്കിയില്ല. ഇന്റര്‍നെറ്റ്, മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയൊന്നും പുനസ്ഥാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ, ജനങ്ങള്‍ അധികമാരും പുറത്തിറങ്ങാതെ കഴിയുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം കരുതല്‍ തടങ്കലില്‍ തുടരുകയാണ്.