ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും വര്‍ദ്ധനവ് രേഖപ്പെടുത്തി ഇന്ധനവില. പെട്രോള്‍ ലിറ്ററിന് ഇന്ന് 23 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ദ്ധിച്ചത്. അതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 76.28 രൂപയായും ഡീസല്‍ വില 70.97 രൂപയായും ഉയര്‍ന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.12 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 9ാം തിയതി മുതലാണ് ഇന്ധനവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. 9ന് പെട്രോളിന് 73.76 രൂപയും ഡീസല്‍ വില 68.85 രൂപയുമായിരുന്നത് പിന്നീടുള്ള ദിവസങ്ങളില്‍ വില പടിപടിയായി ഉയരുകയായിരുന്നു.
എന്നാല്‍, ഈ വര്‍ദ്ധനവ് ഡല്‍ഹിയെ സാരമായി ബാധിച്ചിട്ടില്ല. നികുതി കുറവായതിനാൽ പെട്രോളിനും ഡീസലിനും ഏറ്റവും വില കുറവ് ഡൽഹിയാണ്.
കേരളത്തില്‍ ഇന്ന് നേരിയ ഇന്ധന വില വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. പെട്രോളിന് 9 പൈസയും ഡീസലിന് 2 പൈസയും മാത്രമാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്.
പെട്രോൾ ലിറ്ററിന് 77.42 രൂപയും ഡീസൽ ലിറ്ററിന് 72.04 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വിലനിലവാരം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയുടെ ഏറ്റക്കുറച്ചിലാണ് രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്. ക്രൂഡ് ഓയിൽ വില രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ അതിന്‍റെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80% ഇറക്കുമതി ചെയ്യുകയാണ്. ഓഹരിയിലേക്കുള്ള വിദേശ ഫണ്ട് വരവും യുഎസ് ഡോളറിനെതിരെ തിങ്കളാഴ്ച രൂപയുടെ മൂല്യത്തിൽ കാര്യമായ മാറ്റം രേഖപ്പെടുത്താത്തതും വിലയെ ബാധിച്ചിട്ടുണ്ട്.
കൂടാതെ, സൗദി അറേബ്യയുടെ അരാംകോ എണ്ണ പ്ലാന്‍റുകള്‍ക്ക് നേരെയുണ്ടായ ആക്രമണവും ഇന്ധനവില വര്‍ദ്ധനവിന് മുഖ്യ കാരണമാണ്.
സൗദി അറേബ്യയും അമേരിക്കയും ഇറാനെതിരായ നീക്കം ശക്തമാക്കിയതോടെ ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയായിരുന്നു. അരാംകോയിലെ ആക്രമണത്തോടെ പ്രതിദിനം വിപണിയിലുണ്ടായത് 5.7 ദശലക്ഷം ബാരലിന്‍റെ കുറവാണ്. ഇത് നികത്താന്‍ സമയമെടുത്തേക്കുമെന്ന ഭീതി എണ്ണവില ബാരലിന് 71 ഡോളറിലെത്തിച്ചു.
എന്നാല്‍, അപ്രതീക്ഷിത വേഗത്തില്‍ സൗദി കരുതല്‍ ശേഖരം ഉപയോഗിച്ച് എണ്ണ വിതരണം പുനഃസ്ഥാപിച്ചത് കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിനെ നിയന്ത്രണത്തിലെത്തിച്ചു.
സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ആക്രമണം നടന്ന രണ്ട് പ്ലാന്‍റുകളും ഈ മാസാവസാനം തുറക്കുമെന്നും, ഉത്പാദനം നവംബറിലെ പൂര്‍ണ തോതിലാകൂ എന്നും സൗദി ഊര്‍ജ്ജ മന്ത്രി അറിയിച്ചിരുന്നു.