ട്രെയിനില്‍ ലഗേജ് കൂടിയാല്‍ ഇനി സൂക്ഷിക്കുക!

  

Last Updated : Jun 6, 2018, 01:06 PM IST
ട്രെയിനില്‍ ലഗേജ് കൂടിയാല്‍ ഇനി സൂക്ഷിക്കുക!

ന്യൂഡല്‍ഹി: ലഗേജ് കൂടിയാല്‍ വിമാനയാത്ര വേണ്ട ട്രെയിനില്‍ പോകാം എന്നുചിന്തിക്കുന്നവര്‍ ഇനിമുതല്‍ സൂക്ഷിക്കുക. അനുവദിച്ചിരിക്കുന്ന അളവിനേക്കാള്‍ ലഗേജ് കൂടിയാല്‍ നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയാകും ഇനി റെയിവേ പിഴ ഈടാക്കുന്നത്.

ഒരുപാട് ലഗേജുമായി ആള്‍ക്കാര്‍ യാത്ര ചെയ്യുന്നുവെന്നും അതുമൂലം ഒരുപാട് ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നുവെന്നും കാണിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാന്‍ ഇങ്ങനൊരു തീരുമാനവുമായി റെയില്‍വേ മുന്നോട്ടുവന്നത്. അധിക ലഗേജുമായി സഞ്ചരിക്കുന്നവര്‍ക്ക് നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയായിരിക്കും ഇനി പിഴ.

നിലവിലെ വ്യവസ്ഥ പ്രകാരം ലഗേജിന്‍റെ ഭാരത്തിന്‍റെ കണക്ക് സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമും, സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാമും വരെയാണ് സൗജന്യമായി ഒരു യാത്രാക്കാരന് കൊണ്ടു പോകാമെന്നുള്ളത്. പാഴ്‌സല്‍ ഓഫിസില്‍ അധികപണം അടച്ചാല്‍ സ്ലീപ്പര്‍ ക്ലാസില്‍ 80 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 70 കിലോഗ്രാമും ലഗേജ് കൊണ്ടുപോകാം. അധികം വരുന്ന ലഗേജ് ട്രെയിനില്‍ ഇതിനായി അനുവദിച്ചിട്ടുള്ള ലഗേജ് വാനിലാണ് സൂക്ഷിക്കുക. 

ഈ നിയമം നേരത്തെ നിലവിലുള്ളതാണെന്നും അതിപ്പോള്‍ ശക്തമായി നടപ്പാക്കുന്നതെയുള്ളുവെന്നും. തത്തുല്യമായ തുക അടച്ച് ലഗേജ് വാനിലേക്ക് ബുക്ക് ചെയ്ത് അനുവദിച്ച ഭാരം വരെയുള്ളത് കൊണ്ടുപോകാമെന്നും റെയില്‍വേ ബോര്‍ഡ് വക്താവ് വേദ് പ്രകാശ് പറഞ്ഞു.

ഉദാഹരണത്തിന് ഒരു യാത്രക്കാരന്‍ 80 കിലോയുടെ സാധനുമായി 500 കിലോമീറ്റര്‍ സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അയാള്‍ അയാളുടെ കയ്യില്‍ ഉള്ള കൂടുതല്‍ ഭാരത്തിന്‍റെ അതായത് 40 കിലോയുടെ റേറ്റ് ആയ 109 രൂപ അടച്ച് ലഗ്ഗേജ് വാനില്‍ വിടണം. 

എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം ലഗേജ് വരെ സൗജന്യമായി കൊണ്ടു പോകാം. പക്ഷേ അധിക തുക നല്‍കിയാല്‍ ലഗേജ് വാനില്‍ 80 ഉള്‍പ്പെടെ ആകെ 150 കിലോഗ്രാം വരെ കൊണ്ടുപോകാം. എസി ടു-ടയര്‍ യാത്രക്കാരന് സൗജന്യമായി 50 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാം. പണം അടച്ചാല്‍ 50 കിലോ ലഗേജ് വാനിലും കൊണ്ടുപോകാം- ആകെ 100 കിലോഗ്രാം.

കംപാര്‍ട്‌മെന്റില്‍ കൊണ്ടുപോകാവുന്ന പെട്ടികള്‍ക്കുള്ള വലുപ്പവും (100 സെ.മീ നിളം, 60 സെ.മീ. വിസ്തൃതി, 25 സെ.മീ ഉയരം) റെയില്‍വേ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലാണെന്നു കണ്ടെത്തിയാല്‍ പെട്ടികള്‍ പിടിച്ചെടുത്ത് ലഗേജ് വാനിലേക്കു മാറ്റുമെന്നും വേദ് പ്രകാശ് പറഞ്ഞു.

ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഗേജ് റെയില്‍വേ സ്‌റ്റേഷനില്‍ ഓരോ യാത്രക്കാരന്‍റെയും പ്രത്യേകമായി തൂക്കിനോക്കില്ല. എന്നാല്‍ ഇനി ഇടയ്ക്കിടെ ലഗേജ് പരിശോധനയുണ്ടാകും. അനുവദിച്ചതിലും അധിക ഭാരവുമായാണു യാത്രയെന്നു തെളിഞ്ഞാല്‍ ആറിരട്ടിയാണു പിഴത്തുക.

Trending News