ന്യൂഡൽഹി: ആർ.ജെ.ഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു.
റെയിൽവേ മന്ത്രിയായിരിക്കെ അനധികൃതമായി സ്വകാര്യ കമ്പനിക്ക് ഹോട്ടലുകൾ നടത്താനുള്ള സ്ഥലം പാട്ടത്തിനു നൽകിയെന്ന പരാതിയിലാണ് സിബിഐ കേസെടുത്തത്. 2006ൽ ലാലു പ്രസാദ് റെയിൽവേ മന്ത്രി ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം.
ലാലു പ്രസാദിനു പുറമെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയായ റാബറി ദേവി, ബിഹാർ മന്ത്രി തേജസ്വി യാദവ്, പി.കെ. ഗോയൽ, ഐആർസിടിസി മുൻ എംഡി സരള ഗുപ്ത, ലാലുവിന്‍റെ സഹായികളിൽ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ലാലുവിന്‍റെയും ബന്ധുക്കളുടേയും വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുകയാണ്. ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തുന്നത്.
2006 ജനുവരിയില്‍ ഐ.ആർ.സി.ടി.സി റാഞ്ചിയിലേയും പുരിയിലേയും ബി.എന്‍.ആര് ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പ് ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്കി. ബി.എന്‍.ആര് ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഐ.ആർ.സി.ടി.സിയുടെ കരാറിന് പകരമായി ലാലുവിന്‍റെ സഹായി പ്രേം ചന്ദ് ഗുപ്തക്ക് സുജാത ഹോട്ടല്‍സ് രണ്ടേക്കര്‍ ഭൂമി നൽകിയെന്നാണ് പരാതി.