റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട പോളിംഗ് അവസാനിച്ചു.
തുടക്കം മുതല്‍ സാമാന്യം ഭേദപ്പെട്ട വോട്ടിംഗ് രേഖപ്പെടുത്തിയ നാലാം ഘട്ടത്തില്‍ 62.46% ആണ് പോളിംഗ്.
വോട്ടെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലായി 28.56% പോളിംഗ് ആണ് 11 മണിവരെ രേഖപ്പെടുത്തിയത്.
ചന്ദൻകയാരിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 74.50%. എന്നാല്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ബൊക്കാറോയിലാണ്, 50.64%.
48 ലക്ഷം വോട്ടർമാരാണ് ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന 221 സ്ഥാനാർത്ഥികളുടെ ഭാഗ്യം തീരുമാനിക്കുക. 221 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ സ്ത്രീകളാണ്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ഇന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
മധുപൂർ, ദിയോഗർ, ബഗോദർ, ജാമുവ, ഗാന്ധെ, ഗിരിദി, ദുമ്രി, ബൊക്കാറോ, ചന്ദൻകയാരി, സിന്ധ്രി, നിർസ, ധൻബാദ്, ഝാരിയ, ബാഗ്മാര, ടുണ്ടി എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
7 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. എന്നാല്‍, ബഗോദർ, ജാമുവ, ദുമ്രി, ടുണ്ടി എന്നീ മണ്ഡലങ്ങളില്‍ 3 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളില്‍ 5 മണിവരെയാണ് പോളിംഗ് നടന്നു.
2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനു (എ.ജെ.എസ്.യു)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രാ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ജാര്‍ഖണ്ഡില്‍ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
5 ഘട്ടങ്ങളായാണ് ഝാർഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 5ാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20ന് നടക്കും. 23ന് വോട്ടെണ്ണല്‍ നടക്കും.