ന്യൂഡല്‍ഹി: ജനുവരി 5ന് വൈകിട്ട് JNU വിലെ പെരിയാര്‍ ഹോസ്റ്റലില്‍ നടന്ന ആക്രമണ സംഭവങ്ങളില്‍ പങ്കാളിയായിരുന്ന മുഖംമൂടി ധരിച്ച പെണ്‍കുട്ടിയെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു.
ഡല്‍ഹി പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം (SIT) യാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ചെക്ക് ഷര്‍ട്ട് ധരിച്ചിരുന്ന ഇവര്‍ കൈയില്‍ വടിയുമായി മുഖംമൂടി ധരിച്ചാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയാണ് ഇവര്‍.
ഡല്‍ഹി പോലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചു.
ജനുവരി 5ന് ഞായറാഴ്ച വൈകിട്ട് 7:30 തോടെയാണ് മുഖം മൂടി ധരിച്ച 50 ഓളം പേരടങ്ങുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഘത്തില്‍ വനിതകളുമുണ്ടായിരുന്നു. മുഖംമൂടി ധരിച്ച് ക്യാമ്പസിനുള്ളില്‍ കടന്നവരുടെ കൈയ്യില്‍ വടി, ഇരുമ്പ് കമ്പി എന്നിവയുണ്ടായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇവര്‍ വിദ്യാര്‍ഥികളെയും അദ്ധ്യാപകരേയും ആക്രമിക്കുകയായിരുന്നു.
ഹോസ്റ്റലുകളിലും ഗുണ്ടകള്‍ ആക്രമണം നടത്തി. മൂന്നു മണിക്കൂറോളം അക്രമികള്‍ JNU ക്യാമ്പസില്‍ അഴിഞ്ഞാടി. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ ഡല്‍ഹി പോലീസ് തയാറായില്ല എന്നും പരാതി ഉയര്‍ന്നിരുന്നു.
ക്യാമ്പസില്‍ ഫീസ് വര്‍ദ്ധനവിനും രജിസ്ട്രെഷന്‍ ബഹിഷ്ക്കരണത്തെയും ചൊല്ലി സംഘര്‍ഷം നടക്കുന്നതിനിടയിലാണ് മുഖം മൂടി ആക്രമണം ഉണ്ടായത്. മുഖംമൂടി ആക്രമണം നടക്കുന്നതിന് മുന്‍പും ക്യാമ്പസില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം നടന്നിരുന്നു.