ബംഗളൂരു: പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തീവ്ര ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എങ്ങും അനുനയ ചര്‍ച്ചകള്‍, പക്ഷെ വിമതര്‍ വഴങ്ങുന്നില്ല എന്നു മാത്രം.
ഇന്നലെ ബംഗളൂരുവില്‍ മടങ്ങിയെത്തിയ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ജെഡിഎസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ, ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരുമായും അദ്ദേഹം വിമത വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. വിട്ടുവീഴ്ച ചെയ്ത് വിമതരെ അനുനയിപ്പിക്കാനാണ് തീരുമാനം.
വിമതരെ അനുനയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് കോണ്‍ഗ്രസ്. വിമതരെ തിരികെയെത്തിക്കാന്‍ മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനുമുന്നോടിയായി സഖ്യ സര്‍ക്കാരിലെ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരെയും ഉപമുഖ്യമന്ത്രി തന്‍റെ വസതിയില്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. വിമതരെ പാളയത്തില്‍ തിരികെ എത്തിക്കുന്നതിനായി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. അതിനായി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
യു.ടി ഖാദർ, ശിവശങ്കർ റെഡ്ഡി, വെങ്കടരാമണപ്പ, ജയ്മല, എം. ബി. പാട്ടീൽ, കൃഷ്ണ ഗൗഡ, രാജശേഖർ പാട്ടീൽ, ഡി കെ ശിവകുമാർ എന്നിവരാണ് ഉപമുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ലോക‌്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയവും, മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമാണ് എംഎല്‍എമാരുടെ രാജിയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാഹുലിന്‍റെ രാജിയെ തുടര്‍ന്ന‌് ഹൈക്കമാന്‍ഡിലുണ്ടായ നേതൃരാഹിത്യവും പിസിസി പിരിച്ചുവിട്ടതിനാല്‍ സംസ്ഥാനത്ത‌് ഉടലെടുത്ത രാഷ‌്ട്രീയ സാഹചര്യവും പ്രതിസന്ധി കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍, രാജിവച്ച എംഎല്‍എമാരില്‍ ചിലര്‍ രാജി പിന്‍വലിച്ചേക്കുമെന്ന സൂചന ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എംഎല്‍എമാരുടെ രാജി കാര്യത്തില്‍ ചൊവ്വാഴ്ച സ്പീക്കര്‍ തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പേ പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും. മന്ത്രിസ്ഥാനം നല്‍കി വിമതരെ തിരികെയെത്തിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.