ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് തിരിച്ചടി.
അഴിമതി കേസിലെ പ്രതിയും വിവാദ ഖനി ഉടമയുമായ ബല്ലാരിയിലെ ജനാർദൻ റെഡ്ഡിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിലക്കി സുപ്രീംകോടതി. 2015 ല്‍ ജാമ്യം നല്കിയ സമയത്ത് കോടതി നല്കിയ വ്യവസ്ഥയനുസരിച്ചാണ് ഇത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് ജനാർദൻ റെഡ്ഡിയ്ക്ക് ബല്ലാരിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
അതനുസരിച്ച് 10 ദിവസത്തേക്ക് ബല്ലാരിയിൽ തുടരാനും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ജനാർദൻ റെഡ്ഡി അപ്പീല്‍ നല്‍കിയിരുന്നു. റെഡ്ഡി നല്കിയ ഈ അപ്പീലാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ എ കെ കെ സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. അതുകൂടാതെ ബല്ലാരിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
റെഡ്ഡി സഹോദരൻമാർക്ക് ബിജെപി കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് മുന്‍പേ തന്നെ വിവാദമായിരുന്നു. അഴിമതിയോടു വിട്ടുവീഴ്ചയില്ല എന്ന് മോദി സർക്കാർ ആവർത്തിക്കുമ്പോള്‍ കർണാടകയിൽ ബിജെപി റെഡ്ഡി സഹോദരൻമാർക്കു സീറ്റു നൽകിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
അതേസമയം, ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അനുമതിയോടെയാണ് റെഡ്ഡി സഹോദരൻമാർക്കു സീറ്റു നൽകിയത് എന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരപ്പ സമ്മതിച്ചു. ഖനി അഴിമതിയിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജനാർദൻ റെഡ്ഡി മത്സരിക്കേണ്ടെന്നു മാത്രമാണ് അമിത് ഷാ നിർദേശിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹോദരൻമാരായ കരുണാകർ റെഡ്ഡിക്കും സോമശേഖർ റെഡ്ഡിക്കും സീറ്റ് നൽകുന്നതിൽ അമിത് ഷായ്ക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ലക്ഷ്യമായ 150 സീറ്റ് നേടുക എന്നത് റെഡ്ഡി സഹോദരന്മാരുടെ സഹായത്തോടെ പ്രവര്‍ത്തികമാവുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.