ബംഗളൂരു: കർണാടകം ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ. തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ബിജെപിയും കോൺഗ്രസും. അതിനിടെ ദളിത് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന കൂടുതൽ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സിദ്ധരാമയ്യക്ക് ഭരണത്തുടർച്ചയ്ക്ക് വഴിയൊരുങ്ങുമോ എന്ന് ഇന്നറിയാം. മുൻകൂട്ടി പ്രഖ്യാപിച്ചതുപോലെ കണ്ഠീരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യാനാവുമോ യെദ്യൂരപ്പയ്ക്ക്? കിങ്ങ് മേക്കറല്ല, കിങ്ങാവാൻ കഴിയുമോ കുമാരസ്വാമിക്ക്? കർണാടകത്തിന്‍റെ വിധിയെഴുത്ത് എന്തെന്ന് ഇന്ന് ഉച്ചയോടെ അറിയാം.
38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. എക്സിറ്റ് പോളുകൾ തൂക്കുസഭയെന്ന് വിധിയെഴുതിയതോടെ ആശങ്കയിലാണ് പാർട്ടികൾ. സിംഗപ്പൂരിലേക്ക് കുമാരസ്വാമി പറന്നത് സഖ്യചർച്ചകൾക്കെന്ന അഭ്യൂഹം ഇപ്പോഴും സജീവമാണ്. അമിത് ഷായുമായി കുമാരസ്വാമി രഹസ്യചർച്ച നടത്തിയെന്ന് സിദ്ധരാമയ്യ തെരഞ്ഞെടുപ്പിന് മുമ്പ് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സിംഗപ്പൂർ യാത്രയെക്കുറിച്ച് അത്തരം ആരോപണങ്ങൾക്ക് കോൺഗ്രസ് തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയം.
ഇതിനൊപ്പം ദളിത് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയും ദേവഗൗഡയുമായുളള സഖ്യത്തിന് വാതിൽ തുറക്കാനുളള കോൺഗ്രസ് നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സിദ്ധരാമയ്യയുമായുളള വ്യക്തിവിരോധം മാത്രമാണ് ഇപ്പോഴുളള തടസ്സമെന്നും മല്ലികാർജുൻ ഖാർഗെയോ പിസിസി അധ്യക്ഷൻ ജി പരമേശ്വരയോ മുഖ്യമന്ത്രിയായാൽ ദേവഗൗഡ പിന്തുണക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. എന്നാൽ പ്രസ്താവനക്ക് വേറെ അർത്ഥങ്ങളില്ലെന്നും പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീർക്കാനുളള ശ്രമങ്ങളാണെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു
അതേസമയം ദളിത് മുഖ്യമന്ത്രിയെ ദേവഗൗഡ ഒരിക്കലും അംഗീകരിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. വൊക്കലിഗ നേതാവോ അതല്ല 2004ൽ ധരംസിങ്ങിനെ തെരഞ്ഞെടുത്തതുപോലെ വിധേയനായ മുഖ്യമന്ത്രിയോ ആവും ദേവഗൗഡയുടെ പരിഗണന. ചർച്ചകളിങ്ങനെ പോകുമ്പോഴും തനിച്ച് ഭൂരിപക്ഷം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അതേ സമയം എക്സിറ്റ് പോൾ ഫലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ.