ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിമര്‍ശനത്തെ "ചരിത വിധി"യെന്ന്‍ വിശേഷിപ്പിച്ച് കര്‍ണാടക സ്പീക്കര്‍ കെ ആർ രമേശ് കുമാർ!!
കര്‍ണാടകയിലെ വിമത എംഎല്‍എ മാരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതി നടത്തിയ വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു. ചരിത്ര വിധിയാണിതെന്ന് പ്രതികരിച്ച അദ്ദേഹം എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അറിയിച്ചു.
സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിക്കുന്നതായിരുന്നു ഇന്നത്തെ സുപ്രീംകോടതി വിധി എന്നത് ശ്രദ്ധേയമായി.
എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ സമയ പരിധിയില്ല, ഈ വിഷയത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടനാകില്ല എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടത്. അനുയോജ്യമായ സമയത്ത് സ്പീക്കര്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. സുപ്രീംകോടതി ഇന്ന് നടത്തിയ നിര്‍ണ്ണയ വിധിയിലൂടെ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി ലഭിച്ചിരിയ്ക്കുകയാണ്.
അതേസമയം, രാജിവച്ച 15 വിമത എംഎല്‍എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കുമാരസ്വാമി സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ നേട്ടം സ്പീക്കര്‍ക്കാണ്. വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയോ, അയോഗ്യരാക്കുകയോ ആവാം. കൂടാതെ, സമയ പരിധി സുപ്രീംകോടതി നിഷ്കര്‍ഷിച്ചിട്ടില്ല.
എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല എന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കൂടാതെ, സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ ഏതുവിധേനയും അധികാരത്തില്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്.
എന്നാല്‍, വിമതരുടെ രാജിയെതുടര്‍ന്ന് സഭയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാരിന്‍റെ അംഗബലം കുറഞ്ഞ് 103ല്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ബിജെപിയ്ക്ക് സഭയില്‍ 105 അംഗങ്ങളാണ് ഉള്ളത്. സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന 2 സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ബിജെപിയ്ക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്തതോടെ പാര്‍ട്ടിയുടെ അംഗബലം വര്‍ദ്ധിച്ച് 107ല്‍ എത്തിയിരിയ്ക്കുകയാണ്.
ഇന്നത്തെ സുപ്രീംകോടതി വിധിയും, വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമായിരിക്കും. കൂടാതെ, രാജിവച്ച 15 വിമത എംഎല്‍എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കുമാരസ്വാമി സര്‍ക്കാറിന് നിര്‍ബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ വിമര്‍ശനം ഭരണകക്ഷിയ്ക്ക് വിനയായി മാറിയിരിയ്കുകയാണ്.
വിശ്വാസവോട്ടെടുപ്പിന് 24 മണിക്കൂര്‍ മാത്രം ശേഷിക്കേ ഏവര്‍ക്കും സമ്മതനായ ഡി. കെ. ശിവകുമാറിനെ വിമതര്‍ തള്ളുമോ കൊള്ളുമോ എന്നാണ് ഈ അവസരത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.