ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 'ലോക്ക് ഡൌണ്‍' പ്രഖ്യാപിച്ചതിനു പിന്നാലെ മണ്ണിട്ടടച്ച കര്‍ണാടക അതിര്‍ത്തി തുറക്കും. കാസർകോട് ജില്ലയിലെ പാണത്തൂർ ചെമ്പേരി വഴി കർണാടകത്തിലെ വാഗമണ്ഡലയിലേക്ക് പോകുന്ന റോഡാണ് അധികൃതര്‍ മണ്ണിട്ട് മൂടിയത്.
ഇത് കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ചരക്കു നീക്കത്തിന് മൂന്നു വഴികള്‍ തുറന്ന് നല്‍കാന്‍ തീരുമാനമായത്. കേരള മുഖ്യമന്ത്രി, കര്‍ണാടക മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് ചര്‍ച്ച നടത്തിയത്.
മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിനായി കര്‍ണാടക തുറന്ന് കൊടുക്കുക. പ്രാദേശിക തലത്തില്‍ ജനപ്രതിനിധികളും എംഎല്‍എമാരും എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് വിരാജ്‌പേട്ട്- കൂട്ടുപുഴ വഴി തുറന്ന് കൊടുത്തില്ല.
എന്നാല്‍, കർണാടക അതിർത്തിയിൽ മണ്ണിട്ടത് നീക്കിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് പിണറായി ഇക്കാര്യം അറിയിച്ചത്.