കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍; രാവണന് 24 വിമാനങ്ങള്‍: നാഗേശ്വര റാവു

ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു തന്‍റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.   

Last Updated : Jan 5, 2019, 01:36 PM IST
കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍; രാവണന് 24 വിമാനങ്ങള്‍: നാഗേശ്വര റാവു

ജലന്ധര്‍: പൗരാണിക കാലം മുതലേ ഭാരതീയര്‍ ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി.നാഗേശ്വര റാവു. മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണവും മഹാഭാരതവും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. 

ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു തന്‍റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുവിനെ ഉല്‍പ്പാദിപ്പിക്കുവാനുളള സാങ്കേതികവിദ്യയും നിലവിലുണ്ടായിരുന്നതാണ് നൂറ് കൗരവര്‍ ഉണ്ടായതിനു പിന്നിലെ വസ്തുതയെന്നാണ് റാവുവിന്‍റെ കണ്ടെത്തല്‍.  

ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യം ശാസ്ത്രമേഖലയില്‍ ഭാരതത്തിനുണ്ടായിരുന്ന അറിവാണ് വിളിച്ചോതുന്നതെന്ന് പറഞ്ഞ നാഗേശ്വരറാവു 100 മണ്‍ഭരണികളില്‍ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടാകുന്നതിനോട് സമാനമല്ലേ എന്നാണ് ചോദിക്കുന്നത്.

രാമായണ കാലത്തും മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ക്ക് വശമുണ്ടായിരുന്നുവെന്നത് രാമായണത്തിലെ കഥകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നെന്നും രാമായണ കാലത്ത് മുതല്‍ മിസൈല്‍ സാങ്കേതിക വിദ്യ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നെന്നും റാവു പറഞ്ഞു. ഇതിന് തെളിവായി അദ്ദേഹം നിരത്തിയത് രാമന്‍റെ ഉന്നംപിഴയ്ക്കാത്ത അസ്ത്രങ്ങള്‍ ആയിരുന്നു.

ഇതെല്ലാത്തിനും പുറമെ രാവണന്‍റെ പക്കല്‍ 24 തരത്തിലുള്ള വിമാനങ്ങളുണ്ടായിരുന്നുവെന്നും ലങ്കയില്‍ നിരവധി വിമാനത്താവളങ്ങളുണ്ടായിരുന്നുവെന്നുമാണ് റാവുവിന്‍റെ കണ്ടെത്തല്‍.

Trending News