ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കര്‍ണാടകത്തില്‍ ബിജെപി നടത്തിയതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രാ സര്‍ക്കാരും ബിജെപി നേതൃത്വവും സംയുക്തമായി നടത്തിയ കുതിരക്കച്ചവടത്തിലൂടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ വീഴ്ത്താന്‍ കോടിക്കണക്കിന് കള്ളപ്പണമാണ് ബിജെപി ഒഴുകിയത്. പണത്തോടൊപ്പം മന്ത്രിസ്ഥാനവും അവര്‍ കൂറുമാറിയ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു. ഇതോടൊപ്പം ആദായനികുതി വകുപ്പ്, എന്‍ഫോഴ്സമെന്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളേയും വിലപേശലിനും ബ്ലാക്ക് മെയിലിംഗിനുമായി ബിജെപിയും കേന്ദ്രസര്‍ക്കാരും ഉപയോഗപ്പെടുത്തിയെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കള്ളപ്പണം കൊണ്ട് ബിജെപി അധികാരം പിടിച്ചു, ആദായനികുതി വകുപ്പിനെ വച്ചു ഭീഷണിപ്പെടുത്തി: കെസി വേണുഗോപാല്‍
കെ. സി. വേണുഗോപാലിന്‍റെ പ്രസ്താവന
രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടി മറിയാണ് കർണ്ണാടകത്തിൽ ബിജെപി നടത്തിയതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരും ഗവർണ്ണറും മഹാരാഷ്ട്ര സര്‍ക്കാരും ബിജെപി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിര കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്. കൂറുമാറിയ എംഎൽ എമാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയെന്നും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുമാണ് ഈ അധാർമ്മിക രാഷ്ട്രീയ നീക്കത്തിന് ബിജെപി കളമൊരുക്കിയത്.
ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്‍റ് തുടങ്ങിയ കേന്ദ്ര ഏജൻസികളേയും വിലപേശലിനും ബ്ലാക്ക് മെയിലി൦ഗിനും വേണ്ടി ബിജെപി ദുരുപയോഗം ചെയ്തു. സർക്കാരിനെ താഴെയിറക്കാൻ ബിജെപി നേതാക്കൾ ഭരണപക്ഷ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുകയും 'കച്ചവടം' ഉറപ്പിക്കാൻ ചർച്ചനടത്തുന്നതിന്‍റെ വീഡിയോ അടക്കമുള്ള തെളിവുകൾ നിയമസഭക്കു മുൻപിൽ വന്നു.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണം കെട്ട വിലപേശലിലൂടെയും ജനാധിപത്യത്തിലെ ഏറ്റവും തരം താണ വഴികളിലൂടെയുമാണ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചത്. രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടുമാണ് കർണ്ണാടകത്തിൽ അധികാരത്തിലിരിക്കുന്ന സഖ്യസർക്കാരിനെ തകർക്കാൻ ബിജെപി നടത്തിയിരിക്കുന്നത്.
രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതാദളും നിയമസഭയിലും സുപ്രീംകോടതിയിലും തെരുവുകളിലും പോരാടി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസിനും സഖ്യസർക്കാരിനുമൊപ്പം നിലകൊണ്ട എംഎൽഎമാരും പ്രവർത്തകരും അഭിനന്ദനർഹിക്കുന്നു.
നിയമസഭയിൽ എംഎൽഎമാരുടെ എണ്ണത്തിൽ ബിജെപിക്ക് മേൽക്കൈനേടാനായെങ്കിലും ധാർമ്മികമായ വിജയം കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനാണെന്നും ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അവിശുദ്ധമായി ബിജെപി നടത്തിയ അട്ടിമറി ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ് ദേശവ്യാപക പ്രചരണം നടത്തും, അദ്ദേഹം പറഞ്ഞു.