)
ദില്ലി: മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അനുഭാവപൂര്‍ണമായ നീക്കവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന ഉറപ്പാണ് അമിത് ഷാ നല്‍കിയത്. ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘത്തോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യത്തിനായി സെഷന്‍സ് കോടതിയായിരുന്നു എന്‍ഐഎ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് ശരിയായ നടപടിയായില്ലെന്നും അമിത് ഷാ പറഞ്ഞു. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും എന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയ താത്പര്യങ്ങളില്ല എന്നാണ് അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റിനായി രംഗത്ത് വന്നത്. പിന്നീട് ഇവര്‍ക്ക് ജാമ്യം നല്‍കരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തുകയും ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന നിലപാടില്‍ തന്നെ ആയിരുന്നു ബജ്റംഗ് ദള്‍. എന്തായാലും അമിത് ഷാ ഇത്തരം ഒരു സമീപനം സ്വീകരിച്ചതോടെ ബജ്റംഗ് ദള്‍ നിലപാട് എന്തായിരിക്കും എന്ന് കാത്തിരുന്നു കാണാം.
കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട് അമിത് ഷാ. മനുഷ്യക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും അത് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടണം. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയുടെ നടപടി തെറ്റാണെന്ന് അമിത് ഷാ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.