നവജാത ശിശുവിനെയെന്നോണം ശ്രദ്ധിക്കേണ്ട നിമിഷങ്ങള്‍.. ആ 15 മിനിറ്റുകള്‍ നിര്‍ണായകം... കെ. ശിവന്‍

രാജ്യം ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്.. ഏവരും കാത്തിരിക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടിയാണ്... 

Last Updated : Sep 6, 2019, 05:28 PM IST
നവജാത ശിശുവിനെയെന്നോണം ശ്രദ്ധിക്കേണ്ട നിമിഷങ്ങള്‍.. ആ 15 മിനിറ്റുകള്‍ നിര്‍ണായകം... കെ. ശിവന്‍

ബംഗളൂരു: രാജ്യം ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്.. ഏവരും കാത്തിരിക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടിയാണ്... 

ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുമ്പോള്‍ ചരിത്ര വിജയം നേടി ഇന്ത്യ ലോകത്തിന്‍റെ നെറുകയില്‍ ഇടം നേടും... ആ മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഏവരും. 

ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ അഭിമാന നേട്ടത്തിലേയ്ക്കാണ് ചുവടുവെക്കുന്നത്. എന്നാല്‍ അതുവരെയുള്ള നിമിഷങ്ങള്‍ ഉത്കണ്ഠയുടേതാണ്.

'എല്ലാവരെയും പോലും ഞാനും ഏറെ ആകാംഷയിലാണ്. ആ മഹത്തായ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നത് ഏറെ പ്രചോദനം നല്‍കുന്നതാണ്', ഐഎസ്ആര്‍ഒ മേധാവി കെ. ശിവൻ പറഞ്ഞു. 

അവസാന ഘട്ടത്തില്‍, ചന്ദ്രനില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലത്തിലെത്തിയതിന് ശേഷമാണ് ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡി൦ഗ് നടത്തുക. അതുകൊണ്ടുതന്നെ ലാന്‍ഡി൦ഗ് നടത്തുന്ന അവസാനത്തെ ഈ 15 മിനിറ്റുകള്‍ അതീവ നിര്‍ണായകമാണ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചങ്കിടിപ്പേറിയ നിമിഷങ്ങളായിരിക്കും ഇത്....

ഈ ഘട്ടമെന്നത് ഒരു നവജാത ശിശുവിനെയെന്നോണം ലാന്‍ഡറിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. കെ. ശിവന്‍ പറയുന്നു.

'പെട്ടെന്ന് ഒരു നിമിഷം ഒരാള്‍ നമ്മുടെ കൈകളിലേയ്ക്ക് ഒരു നവജാത ശിശുവിനെ തന്നെന്നിരിക്കട്ടെ. ഒരു തയ്യാറെടുപ്പും കൂടാതെ നമുക്ക് കുഞ്ഞിനെ കൈയ്യിലെടുക്കാനാവുമോ? അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സുരക്ഷിതമായി കൈയില്‍ പിടിച്ചേ പറ്റൂ. അതുപോലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പല രീതിയില്‍ നീങ്ങിയെന്നിരിക്കും. അപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെന്നോണം കരുതല്‍ ആവശ്യമാണ്'- ഡോ. ശിവന്‍ പറഞ്ഞു.

ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന സോഫ്റ്റ് ലാന്‍ഡി൦ഗ് പ്രക്രിയ വളരെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത ഒരു കാര്യവുമാണിത്. മുന്‍പ് ഇത്തരം പ്രക്രിയ നിര്‍വഹിച്ചിട്ടുള്ളവര്‍ക്കു പോലും ഓരോ തവണയും  ഇത് സങ്കീര്‍ണമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതാകുന്നത്, ഡോ. ശിവന്‍ പറഞ്ഞു.

47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ശനിയാഴ്ച പുലര്‍ച്ചെ ലക്ഷ്യത്തിലേക്കെത്തുന്നത്.

വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രേപരിതലത്തില്‍ ഇറക്കാനായാല്‍ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം ചന്ദ്രന്‍റെ  ദക്ഷിണധ്രുവത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

 

Trending News