പറ്റ്ന: ലോക്സഭാ സമ്മേളനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ എത്തിയിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ഉടന്‍തന്നെ മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് 125ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗം വിളിച്ചിരുന്നു.
ഇതുവരെ 126 കുട്ടികളാണ് ബീഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ച 270ലധികം കുട്ടികള്‍ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
എന്നാല്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചത്തിയ അദ്ദേഹത്തോട്, മസ്തിഷ്കജ്വരം മൂലം സംഭവിക്കുന്ന കുട്ടികളുടെ മരണത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാനാകാതെ അദ്ദേഹം മുഖം തിരിക്കുകയാണ് ഉണ്ടായത്.
എന്നാല്‍, പിന്നീട് മുസഫര്‍പുരിലെ ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തിന് ജനങ്ങളുടെ വന്‍ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.
അതേസമയം, മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്താത്തതില്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധനും സംസ്ഥാന ആരോഗ്യമന്ത്രി മംഗൽ പാണ്ഡേയ്ക്കുമെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിട്ടുണ്ട്.
മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്നതുമൂലം ജൂണ്‍ 22 വരെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ഈ മാസം 24ന് സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തുമെന്ന് ആര്‍ജെഡി പ്രഖ്യാപിച്ചിട്ടുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.