അമേത്തി: രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ മത്സരിക്കാന്‍ സരിതാ എസ് നായരും. സ്വാതന്ത്രയായാണ് സരിത മത്സരിക്കുന്നത്. പച്ചമുകള് ആണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം.
തിരുവനന്തപുരത്തെ മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാലായിരുന്നു പത്രിക തള്ളിയത്.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഹൈബി ഈഡന് എതിരെ സരിത നൽകിയ പത്രികയും തള്ളിപ്പോയിരുന്നു.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ സരിത എസ് നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് സരിത സമര്‍പ്പിച്ചത്. എന്നാല്‍ ഹർജി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു.