ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ. രാജ്യത്തെ പല മുതിര്‍ന്ന നേതാക്കള്‍ക്കും അഗ്നിപരീക്ഷയുടെ ദിവസം...
ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുക. ഈ മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണം.
ഈ മണ്ടലങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക്...
മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങളിലും ഒഡീഷയിൽ 6 മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ്. കൂടാതെ, ഝാർഖണ്ഡ് 3, മധ്യപ്രദേശ് 6, പശ്ചിമബംഗാള്‍ 8, ഉത്തർപ്രദേശ് 13, ബീഹാര്‍ 5, രാജസ്ഥാന്‍ 13, ജമ്മു-കശ്മീര്‍ 1 മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങും.
ദേശീയ നേതാക്കള്‍ പ്രചാരണത്തിന്...
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി മണ്ഡലങ്ങൾ സന്ദർശിക്കുകയും സ്വന്തം സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
നാലാം ഘട്ടം ബിജെപിയ്ക്ക് നിര്‍ണ്ണായകം...
ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ടം ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. പാര്‍ട്ടിയുടെ പല മുതിര്‍ന്ന നേതാക്കളും ഈ ഘട്ടത്തിലാണ് അങ്കത്തട്ടില്‍ ഇറങ്ങുന്നത്. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന 72 മണ്ഡലങ്ങളില്‍ 56 മണ്ഡലങ്ങളില്‍ 2014ൽ ബിജെപിയ്ക്കായിരുന്നു വിജയം. കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത് വെറും 2 സീറ്റുകള്‍ മാത്രം. ബാക്കി മണ്ഡലങ്ങളില്‍ വിജയം നേടിയത് തൃണമൂൽ കോൺഗ്രസ്, ബിജെഡി അടക്കമുള്ള പ്രാദേശികതലത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പാര്‍ട്ടികളാണ്. അതിനാല്‍തന്നെ ബിജെപിയ്ക്ക് ഈ ഘട്ടം അഭിമാനപോരാട്ടമാണ്..
മുതിര്‍ന്ന നേതാക്കള്‍ അങ്കത്തട്ടില്‍....
ബിജെപി നേതാക്കളായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുൽ സുപ്രിയോ തുടങ്ങിയവരും കോൺഗ്രസിൽ നിന്നുള്ള സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധരി, ശ്രീപ്രകാശ് ജൈസ്വാള്‍ എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. യുവനേതാവായ കനയ്യ കുമാർ ബേഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം ഊർമിളാ മണ്ടോട്കര്‍, പ്രിയ ദത്ത്, എസ്‍പിയുടെ ഡിംപിൾ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോൺഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ മിലിന്ദ് ദേവ്‍റ എന്നിവരാണ് ജനവിധി തേടുന്ന മറ്റ് പ്രമുഖർ.
961 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടർമാർ ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും.
മഹാരാഷ്ട്രയിൽ...
17 സീറ്റുകളില്‍ പോളിംഗ് നടക്കുന്ന ഈ ഘട്ടത്തോടെ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാവുകയാണ്. അവസാനഘട്ടത്തിൽ വളരെ ആവേശത്തോടെയായിരുന്നു കൊട്ടിക്കലാശം. വടക്കൻ മഹാരാഷ്ട്രയിലും മുംബൈയിലും നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചെടുക്കാൻ കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്. ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന എല്ലാ 17 സീറ്റുകളും 2014-ൽ ബിജെപി - ശിവസേന സഖ്യം തൂത്തുവാരിയിരുന്നു. ബിജെപി പാളയത്തിൽ തിരിച്ചെത്തിയ ശിവസേനയ്ക്ക് ഒപ്പമുള്ള എൻഡിഎ സഖ്യമോ, അതോ എംഎൻഎസ്സ് പിന്തുണയോടെയുള്ള കോൺഗ്രസ് - എൻസിപി സഖ്യമോ? ആര് നേട്ടമുണ്ടാക്കും എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം.
ഉത്തർപ്രദേശില്‍...
13 സീറ്റുകളാണ് ഉത്തർപ്രദേശിലും പോളിംഗ് ബൂത്തിലെത്തുന്നത്. എല്ലാ സീറ്റുകളിലും ബിജെപിയും എസ്‍പി - ബിഎസ്‍പി സഖ്യമാണ് നേർക്കു നേർ ഏറ്റുമുട്ടുന്നത്. ഇതിൽ കനൗജ് മണ്ഡലമാണ് എസ്‍പിയുടെ അഭിമാനപ്പോരാട്ടം നടക്കുന്ന സീറ്റ്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവാണ് ഇവിടെ സ്ഥാനാര്‍ഥി.
രാജസ്ഥാൻ...
രാജസ്ഥാനിൽ 13 സീറ്റുകളാണ് പോളിംഗ് ബൂത്തിലെത്തുക. 2014-ൽ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരിയ രാജസ്ഥാനിൽ പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. 2018-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഇവിടെ ഭരണത്തിലെത്തിയത് പാര്‍ട്ടിയ്ക്ക് ആത്മവിശ്വാസം പകരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നേർക്കു നേർ മത്സരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. മറ്റിടങ്ങളിലെല്ലാം സഖ്യങ്ങളുമായി ചേർന്നാണ് ഇരുപാർട്ടികളും മത്സരിക്കുന്നത്.
ബിഹാർ...
ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സീറ്റുകളിൽ ബെഗുസരായിയിലെ കനയ്യ കുമാർ - ഗിരിരാജ് സിംഗ് പോരാട്ടം തന്നെയാണ് ഈ ഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്നത്. 2014-ൽ നേടിയ അഞ്ച് സീറ്റുകളും നിലനിർത്താൻ ബിജെപി ശ്രമിക്കുമ്പോൾ ആർജെഡി - കോൺഗ്രസ് സഖ്യം കനത്ത മത്സരം തന്നെ കാഴ്ച വയ്ക്കുന്നത്. അതിനാല്‍ ബീഹാര്‍ പ്രവചനാതീതമായി നില്‍ക്കുകയാണ്.
പശ്ചിമബംഗാൾ...
തുടർച്ചയായ തിരഞ്ഞെടുപ്പ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. തൃണമൂൽ - ബിജെപി - കോൺഗ്രസ് - ഇടത് പോരാട്ടമാണ് ഇത്തവണ പശ്ചിമബംഗാളിൽ നടക്കുന്നത്. ആകെ 8 സീറ്റുകളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കശ്മീരിൽ രണ്ട് തവണയായി ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയാണ്. അനന്ത് നാഗ് മണ്ഡലത്തിൽ. അനന്ത് നാഗിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ് നാളെ നടക്കുക.
മുഖ്യ പ്രശ്നങ്ങള്‍...
ദേശീയതയും കാർഷികപ്രശ്നങ്ങളും നേർക്കു നേർ ഏറ്റുമുട്ടിയ പ്രചാരണമായിരുന്നു മഹാരാഷ്ട്രയിലേത്. ഗ്രാമീണ മേഖലകളിൽ വികസനവും, കാർഷിക സഹായപദ്ധതികളും ചൂണ്ടിക്കാട്ടിയതിനൊപ്പം തന്നെ നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതയും പ്രചാരണവിഷയമായി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ പ്രതിവർഷം 72,000 രൂപ ബിപിഎൽ കുടുംബങ്ങൾക്ക് ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തിയത്.