ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യ പട്ടികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി ഇത്തവണ മത്സര രംഗത്തുണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിടുന്നതാണ് സ്ഥാനാര്‍ഥി പട്ടിക. ആദ്യ പട്ടികയനുസരിച്ച് സോണിയ ഗാന്ധി റായ്ബറേലിയിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയിലും മത്സരിക്കും.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍നിന്നാണ് ജനവിധി തേടുക. ഗുജറാത്തിലെ ആനന്ദില്‍ ഭരത് സിംഗ് സോളങ്കിയും വഡോദരയില്‍ പ്രശാന്ത് പട്ടേലും മത്സരിക്കും.
ഭരത് സിംഗ് സോളങ്കിയാണ് ഗുജറാത്ത് പട്ടികയിലെ പ്രമുഖന്‍. രണ്ടുവട്ടം ആനന്ദില്‍ എം.പിയായിരുന്ന സോളങ്കി കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.
കോണ്‍ഗ്രസിന്‍റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.
ശക്തമായ മത്സരത്തിന് തന്നെയാണ് ഇത്തവണ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ദളിത് മുസ്ലീം വോട്ട് സമാഹരണത്തിനാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്. ആദ്യ സ്ഥാനാര്‍ഥി പട്ടിക തന്നെ അതിന്‍റെ തെളിവാണ്. ആദ്യ പട്ടികയില്‍ 2014ല്‍ മോദി വിജയിച്ച വഡോദരയടക്കം ഗുജറാത്തിലെ 4 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനും കോണ്‍ഗ്രസ് ശ്രദ്ധിച്ചു.
എന്നാല്‍, പാര്‍ട്ടിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.
പട്ടികയിലുള്ള മറ്റ് സ്ഥാനാർഥികൾ:
അഹമ്മദാബാദ് വെസ്റ്റ്– രാജു പരമർ
ആനന്ദ് – ഭരത് സിംഗ് എം. സോളങ്കി
വഡോദര– പ്രശാന്ത് പട്ടേൽ
ഛോട്ടാ ഉദയ്പൂർ – രഞ്ജിത് മോഹൻസിംഗ് രത്‌വ
ബഹരൻപുർ – ഇമ്രാൻ മസൂദ്
ബുദൗൻ – സലീം ഇക്ബാൽ ശർവേണി
ദൗരാഹ്ര – ജിതിൻ പ്രസാദ്
ഉന്നാവാ – അനു ടൻഡൻ
ഫറൂഖാബാദ് –സൽമാൻ ഖുർഷിദ്
അക്ബർപുർ – രാജാറാം പാൽ
ജലാൻ – ബ്രിജ് ലാൽ ഖബ്റി
ഫൈസാബാദ്– നിർമൽ ഖത്രി
കുശിനഗർ – ആർ.പി.എൻ. സിംഗ്