ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചു. രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്‌സ്‌മെന്‍റെ ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തരമന്ത്രാലയം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
അതേസമയം, കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിപിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി കൊടുക്കുകയും ചെയ്തു. ആ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാൻ കാർത്തി അനധികൃത ഇടപെടൽ നടത്തിയെന്നാണ് കേസ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കാർത്തിക്കിനെതിരെ കേസ് എടുത്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണു കേസെടുത്തത്.