ന്യൂഡല്‍ഹി: മാർച്ച് 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 8 എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍.
നാല് കോണ്‍ഗ്രസ് എംഎല്‍എമാരും, രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ഗുഡ്ഗാവിലെ റിസോര്‍ട്ടിലെത്തിയത്. ഹരിയാന ഗുഡ്ഗാവിലുള്ള ഐടിസി മനെസര്‍ ഹോട്ടലിലുള്ള ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്.
എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ബിജെപി ശ്രമിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലെ എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ബിജെപി ശ്രമിക്കുന്നതായും 25 മുതല്‍ 35 കോടി രൂപവരെ അവര്‍ക്ക് വിലയിട്ടതുമായാണ് ദിഗ് വിജയ് സിംഗ് ആരോപിച്ചത്.
എന്നാല്‍, എംഎല്‍എമാരില്‍ ഒരാളായ ബിസാഹുലാല്‍ സിംഗ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ റിസോര്‍ട്ടിലെത്തിയ ധനമന്ത്രി തരുണ്‍ ഭനോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇതില്‍ ആറു എംഎല്‍എമാരെ മടക്കി കൊണ്ടുവന്നു. രണ്ടു എംഎല്‍എമാരാണ് ഇപ്പോഴും ഹോട്ടലില്‍ തുടരുന്നത്.
ബിജെപി നേതാവ് നരോട്ടം മിശ്രയും ഹോട്ടലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 230 അംഗങ്ങളുള്ള സഭയില്‍ 114 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 116 ഭൂരിപക്ഷമുള്ള സഭയില്‍ 107 എംഎല്എമാരന് ബിജെപിയ്ക്കുള്ളത്.
നാല് സ്വതന്ത്ര എംഎൽഎമാരും ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരും സമാജ്വാദി പാർട്ടിയുടെ ഒരു എംഎല്‍എയും കമാൽനാഥ് സർക്കാരിനാണ് പിന്തുണ നല്‍കിയിരുന്നത്.