ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, മറിച്ച് പ്രത്യേക വിവേചനമായിരുന്നെന്നും, ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭൂരിപക്ഷം കശ്മീരികളും സന്തുഷ്ടരാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ...
"ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു-കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കിയതിലൂടെ കശ്മീരികളെ ഇന്ത്യയ്ക്കൊപ്പമാക്കുകയാണ് ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭൂരിപക്ഷം കശ്മീരികളും സന്തുഷ്ടരാണ്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ ഭൂരിപക്ഷം കശ്മീരികളും പിന്തുണയ്ക്കുന്നുവെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. കൂടുതൽ അവസരങ്ങൾ, ഭാവി, സാമ്പത്തിക പുരോഗതി, തൊഴിലവസരങ്ങൾ എന്നിവയാണ് അവർ കാണുന്നത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്", അദ്ദേഹം പറഞ്ഞു.
പാക് ഭീകരരിൽ നിന്ന് കശ്മീരികളെ സംരക്ഷിക്കാൻ സുരക്ഷാ സേന പ്രതിജ്ഞാബദ്ധമാണ്. മേഖലയിൽ മനപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ തുരത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമാണ് പോലീസും കേന്ദ്ര സേനയും കശ്മീരിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍റെ പെരുമാറ്റം നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്നത് നിര്‍ത്തണം. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ കശ്മീരില്‍ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകുകയുള്ളൂ. അതോടെ ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവുമെന്നും അജത് ഡോവല്‍ പറഞ്ഞു.