ന്യൂഡല്‍ഹി: മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവനയെ പരിഹസിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "മന്‍മോഹനെ"പോലെ സ്ക്രിപ്റ്റും പ്രോംറ്ററും ആവശ്യമില്ലെന്നും, ഉത്തരവ് അനുസരിച്ചും സ്ക്രിപ്റ്റ് നോക്കിയും ആണ് മന്‍മോഹന്‍ സിംഗ് സംസാരിക്കുന്നതെന്നും നഖ്‌വി പരിഹസിച്ചു.
'മന്‍മോഹന്‍ സിംഗ് ഒരു മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമാണ്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആരുടെയൊക്കെയോ ഉത്തരവ് അനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴും അങ്ങിനെതന്നെ ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്ക്രിപ്റ്റും പ്രോംറ്ററും ആവശ്യമില്ല', നഖ്‌വി പറഞ്ഞു.
താന്‍ നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല, എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ നടന്ന തന്‍റെ "ചേഞ്ചി൦ഗ് ഇന്ത്യ" എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ അഭിപ്രായപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ വിമുഖത കാട്ടുന്നതിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അധികാരമേറ്റ‌് 1,654 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി ഒരുതവണ പോലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ല എന്നും പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും രസകരമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചിരുന്നു. കൂടാതെ, ഹൈദരാബാദിലെ തന്‍റെ വാര്‍ത്താ സമ്മേളനത്തിന്‍റെ ചിത്രമുള്‍പ്പെടെ സമൂഹമാധ്യമത്തിലിട്ട് കൊണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.